മലയാള നോവല്‍ പൊതുവേ ചെറുതുകളിലേക്കും വൈയ്യക്തികതകളിലേക്കും പ്രദേശ പുരാണങ്ങളിലേക്കും സമാന്തര ഭാവനകളിലേക്കും ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് കലാപരമായ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് അക്ഷര ബിംബങ്ങളെക്കൊണ്ടുള്ള പൊളിച്ചെഴുത്തും പ്രതിരോധവും തുടരുകയാണ് വിമര്‍ശകനും ദാര്‍ശനികനുമായ കഥാകാരന്‍. എഴുത്തിനെ പ്രതിരോധവും അതിജീവനും അപനിര്‍മാണവും പുത്തന്‍പിറവിയുമാക്കുന്ന കലാകൗശലവും കാവ്യനീതിയും ഈ ആഖ്യായികയെ സവിശേഷമാക്കുന്നു. രസകരവും സരസവും വ്യതിരിക്തവുമായ സംഭവകഥകളും കഥാപാത്രങ്ങളും ജീവിത സന്ദര്‍ഭങ്ങളും വേറിട്ട കഥപറച്ചിലും അതിനെ അത്യന്തം പാരായണക്ഷമവും ഭാവനിര്‍ഭരവും വര്‍ത്തമാന പ്രസക്തവുമാക്കുന്നു.