പ്രപഞ്ചം ഒരു മഞ്ഞുതുള്ളിയിൽ
അനുനിമിഷം സംഭവിക്കുന്നതും സാർവ്വദേശീയമായി അതിവേഗം സ്വീകരിക്കപ്പെടുന്നതുമായ ചലനങ്ങളെ പുരോഗതിയെന്ന ഓമനപ്പേരിട്ടു വിളിക്കുന്ന മനുഷ്യന്റെ ജീവിതക്രമത്തിലും വ്യവഹാരയിടങ്ങളിലും വലിയ മാറ്റങ്ങൾക്ക് ശാസ്ത്രവും ടെക്‌നോളജിയും വഴിതുറക്കുമ്പോൾ പ്രവാചകസ്വരത്തിൽ ദാർശനികനും നോവലിസ്റ്റും നാടകകൃത്തുമായ അൽബേർ കമ്യൂ 1958-ൽ തന്റെ വിഖ്യാതമായ 'The Plague' എന്ന നോവലിന്റെ അവസാന ചാപ്റ്ററിൽ എഴുതിയ മാഗ്നറ്റിക്കലായ വാക്കുകൾ ഓർക്കുന്നതു നന്ന്. 'The Plague bacillus never dies or disappears.' പ്ലേഗിന്റെ അണുക്കൾ ഈ പ്രപഞ്ചത്തിൽനിന്നു നശിക്കുന്നില്ല. അവ വീണ്ടും വീണ്ടും ദുരന്തങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കും. കമ്യുവും സാർത്രും സാമുവൽ ബക്കറ്റും അയണസ്‌കോയും കാഫ്കയും ചിത്രീകരിച്ച ലോകത്തെ ''കാഫ്കായ്‌സ്‌ക്'' (Kafkaesque) എന്നു വിളിക്കാം. ഭീതി ജനിപ്പിക്കുന്ന ദുരന്തം മഴയായി പെയ്തിറങ്ങുന്ന ഒരു ലോകത്തെയാണ് ''കാഫ്കായ്‌സ്‌ക് ലോകം'' എന്നു വിളിക്കുന്നത്.
കൊറോണയുടെ വരവോടെ ആധുനികലോകത്ത് മനുഷ്യൻ ''സിസിഫസ് പുരാണ''ത്തിലെ സിസിഫസായി മാറിക്കൊണ്ടിരിക്കുകയാണ്. ഉപഭോഗത്തോടുള്ള അത്യാസക്തിയും ടെക്‌നോളജി സൃഷ്ടിച്ച സാംസ്‌കാരിക മലിനീകരണവും ഭാവിയെക്കുറിച്ചുള്ള നിസ്സംഗതയും ഉത്ക്കണ്ഠയും ചേർന്ന് ഉരുകിയൊലിക്കുന്ന ലോകത്ത് ഒരു ചെറുകണമായ കൊറോണ വൈറസ് ലോകത്തെയാകെ ഗ്രഹിച്ചിരിക്കുന്നു. ''I will show you fear in a handful of dust'' എന്ന് ടി എസ് എലിയട്ട് എഴുതിയത് ലോകമഹായുദ്ധങ്ങളുടെ നടുവിൽ നിന്നാണെങ്കിൽ ''ഷെവലിയര്‍ ഹൗസിലെ കൊറോണ രാത്രി'' എന്ന ചെറുനോവലിലൂടെ ഇന്നത്തെ വിപണിയും, മാദ്ധ്യമങ്ങളും നിർണ്ണയിക്കുന്ന സാമൂഹ്യമണ്ഡലത്തെ സറ്റയറിന്റെ മെറ്റബോളിസം ഉപയോഗിച്ചു ചിത്രീകരിക്കുകയാണ് സാബുശങ്കർ.
കൊച്ചി നഗരത്തിൽ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ നടക്കുന്ന കല്യാണവും, അവിടെയെത്തുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഏതാനും മണിക്കൂറുകൾ നടത്തുന്ന ഇടപെടലിന്റെ ഇഴകൾ കൂട്ടിച്ചേർത്താണ് ഈ നോവൽശില്പത്തെ അരക്കിട്ടുറപ്പിച്ചിരിക്കുന്നത്. ദാർശനികത മുറ്റി നിൽക്കുന്ന ഇതിലെ സംഭാഷണശകലങ്ങൾ ഈ ലോകത്തെ ശ്മശാനഭൂമിയാക്കിയ ഇന്നത്തെ കിരാതമൗനത്തെ അനാവരണം ചെയ്യുന്നു. കൊച്ചിനഗരത്തിന്റെ ഹൃദയമിടിപ്പ് ഈ കൃതി ചെവിയോടു ചേർത്തു പിടിച്ചാൽ കേൾക്കാം. ഈ നഗരത്തിലെ മക്കളേയും ബന്ധുക്കളേയും പരിപാലിക്കുന്ന ഗീവർഗ്ഗീസു പുണ്യാളനും ഷെവലിയർ പാപ്പു വക്കീലും നമ്മുടെ മനസ്സിനെ ഹോണ്ട് (haunt) ചെയ്യുന്നു. കാവ്യാത്മകമായ വരികൾ അതിസങ്കീർണ്ണമായ മാനസികാവസ്ഥയെ പിടിച്ചെടുക്കുന്നു. സ്ത്രീകൾ മാത്രമുള്ള ഈ നോവലിൽ പുരുഷകഥാപാത്രങ്ങളെ ശബ്ദത്തിലൂടെയാണ് നാം അറിയുന്നത്. യൂറോപ്പിലും അമേരിക്കയിലും മിഡിലീസ്റ്റിലും ചേക്കേറിയ ബന്ധുക്കൾ കൊറോണയുടെ വരവോടെ ഒറ്റപ്പെട്ടുപോയി. ഈ ലോകം തന്നെ നരകാഗ്നിയായി. 'ക്രിസ്തീയഭവനം ഒരു ദേവാലയമാകുന്നു.' പക്ഷേ, പരസഹസ്രം നീരാളികളായി കൊറോണ ശവകുടീരങ്ങൾ തീർക്കുന്നു. ലോകത്തിന്റെ നിറുകയിലുള്ള സാമ്പത്തിക കൊട്ടാരങ്ങൾ തവിടുപൊടിയായി മാറി. എഴുത്തുകാരൻ പറയുന്നതിങ്ങനെയാണ്: ''ലോകം ഒരു പ്രേതഭവനമായി മാറുകയാണ്.'' സ്വാമിനിയമ്മയും ആമിനയും കത്രീനയും വായനക്കാരിൽ സിംപതിയുടെ ഉഷ്ണപ്പൂക്കൾ വിരിയിക്കുന്നു. മികച്ച വായനാസന്ദർഭങ്ങൾ നൽകുന്ന ഈ നോവൽ അപൂർവ്വമായ ഒരുപലബ്ധിയാണ്.
__റഷീദ് പാനൂർ
Collection of selected books from different publishers and authors
Selected e-books at lowest prices. Read them from anywhere online.
Listen to interesting audio books on any device online.
© PeerBey Software